Wednesday, May 6, 2015

പ്ലസ്ടു കഴിഞ്ഞില്ലേ, ഇനി എന്താ പ്ലാന്‍?

ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പ്ലസ്ടു വരെ ഒന്നും ചിന്തിക്കണ്ട; പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ്ടു കഴിഞ്ഞാല്‍ അങ്ങനെയല്ല. അടുത്ത ചുവടുവെപ്പ് ചിന്തിച്ചു തന്നെ വേണം. ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം,ഏത് സ്ഥാപനത്തില്‍ ചേരണം, ഏത് തൊഴില്‍ മേഖല ലക്ഷ്യം വെക്കണം അങ്ങനെ പലതും കണക്കുകൂട്ടിയാവണം പ്ലസ്ടുവിന് ശേഷമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാന്‍. ആര്‍ട്‌സ് വിഷയങ്ങളില്‍ താത്പര്യമുള്ള വിദ്യാര്‍ഥി ബിസിനസ്സ് ഡിഗ്രിക്ക് ചേര്‍ന്നാലെന്താവും? കഷ്ടപ്പെട്ട് ജയിച്ച് ഒരു ജോലി നേടാന്‍ കഴിഞ്ഞേക്കാം. എന്നാലും ആ ജോലിയില്‍ സംതൃപ്തനാവാന്‍ അയാള്‍ക്ക് കഴിഞ്ഞെന്നു വരില്ല. കാരണം താത്പര്യമുള്ള വിഷയത്തിലല്ല അയാളുടെ ബിരുദം എന്നതു തന്നെ. സീറ്റ് കിട്ടിയതുകൊണ്ട് മാത്രം ഏതെങ്കിലും കോഴ്‌സിനു ചേരുന്നത് ചിലപ്പോള്‍ നല്ല ഭാവിയിലേക്കുള്ള വഴി അടയ്ക്കാന്‍ പോലും കാരണമായേക്കാം. 
പ്ലസ്ടു കഴിഞ്ഞാല്‍ ചേരാവുന്ന തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ കോഴ്‌സുകളുണ്ട്. അവയോരോന്നിനെക്കുറിച്ചും വിശദമായിത്തന്നെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഉദാഹരണത്തിന് പ്ലസ്ടുകഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു മേഖലയാണ് മാധ്യമ പഠനം. സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിറയെ അവസരങ്ങളാണിന്ന്. എന്നാല്‍ ഈ കോഴ്‌സ് തിരഞ്ഞെടുക്കും മുമ്പേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്താമെല്ലാമാണ്. നോക്കൂ,
ജോലിസാധ്യത
മാധ്യമസ്ഥാപനങ്ങള്‍, വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ പി.ആര്‍.ഒ.,ഗവണ്‍മെന്റ് തലത്തിലെ സമാന തസ്തികകള്‍ എന്നിവയെല്ലാം മാധ്യ പഠിതാക്കളുടെ തൊഴില്‍ സാധ്യതകളാണ്. ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമുണ്ട്. പ്ലസ് ടു തലം മുതല്‍ ജേണലിസം ഒരു വിഷയമായി ഉള്‍പ്പെടുത്തിയതോടെ അധ്യാപനരംഗത്തും ജേണലിസം പി.ജി.ക്കാര്‍ക്ക് ഒരു കൈ നോക്കാം.
കോഴ്‌സുകളെന്തെല്ലാം
ജേണലിസത്തില്‍ ബിരുദം, രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം, ഒരുവര്‍ഷത്തെ പി.ജി. ഡിപ്ലോമ, പി.എച്ച്.ഡി. കോഴ്‌സുകളാണ് നിലവിലുള്ളത്.
ബി.എ. കമ്യൂണിക്കേഷന്‍/ ബി.എ. ജേണലിസം
നിരവധി കോളേജുകളില്‍ മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. വിഷയത്തെക്കുറിച്ച് സാമാന്യമായ അറിവ് നേടാന്‍ പര്യാപ്തമാവുന്നതാണ് ഇവയുടെ സിലബസ്. നല്ല സ്ഥാപനങ്ങളില്‍ ജോലിനേടാന്‍ പര്യാപ്തവുമാണ് ഈ കോഴ്‌സുകള്‍
സ്ഥാപനങ്ങള്‍.
കേരള, കലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകള്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് റഗുലറായി നടത്തുന്നുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പ്രവേശനം. കേരള യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ജേണലിസത്തില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
എറണാകുളം ജില്ലയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയില്‍ ജേണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഏകവര്‍ഷ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നു. 50 സീറ്റുകള്‍ വീതമുണ്ട്. കൂടാതെ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം പ്രസ് ക്ലബ്ബുകളില്‍ ജേണലിസത്തല്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇലക്‌ട്രോണിക് ജേണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍
ജേര്‍ണലിസം പഠനത്തിന് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ/ടെലിവിഷന്‍/പ്രിന്റ്/അഡ്വര്‍ടൈസിങ്/പബ്ലിക് റിലേഷന്‍സ് കോഴ്‌സുകള്‍ നടത്തിവരുന്നു. ന്യൂഡല്‍ഹിയാണ് ആസ്ഥാനം ഒഡീഷയിലെ ധന്‍കനാലില്‍ ഒരു ശാഖയുമുണ്ട്. നാല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്. 1. ജേണലിസം (ഇംഗ്ലീഷ്), (ഡല്‍ഹി 54 സീറ്റ്, ധന്‍കനാല്‍ 54). 2. ജേണലിസം (ഹിന്ദി-53 സീറ്റ്), 3. റേഡിയോ, ആന്‍ഡ് ടെലിവിഷന്‍ ജേണലിസം (40), 4. അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (63).
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമപ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യയോഗ്യതകളാണ്. 25 വയസ്സ് കവിയാത്തവരെയാണ് പ്രവേശിപ്പിക്കുക. പട്ടിക-പിന്നാക്ക വിഭാഗക്കാര്‍ക്ക് 30-28 വരെയാകാം. പ്രവേശനവര്‍ഷത്തെ, ആഗസ്ത് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രവേശന വിജ്ഞാപനം ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതീക്ഷിക്കാം. ന്യൂഡല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, മുംബൈ, ബാംഗ്ലൂര്‍, ഗുവാഹാട്ടി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് എല്ലാ വര്‍ഷവും മെയ് മൂന്നാമത്തെ ആഴ്ച നടത്തുന്ന പ്രവേശന പരീക്ഷ, ജൂണിലോ ജൂലായ് ആദ്യവാരമോ ഗ്രൂപ്പ് ഡിസ്‌കഷന്‍/അഭിമുഖം (ഡല്‍ഹി/കൊല്‍ക്കത്ത) എന്നിവയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. കോഴ്‌സുകള്‍ ജൂലായ് മധ്യത്തോടെ തുടങ്ങി ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും. ഒരു മാസം ഇന്റേണ്‍ഷിപ്പുണ്ടാകും.
റേഡിയോ ജോക്കി
എഫ്.എം. റേഡിയോകള്‍ തരംഗമായതോടെ ജോക്കികള്‍ക്ക് നല്ല കാലമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ റേഡിയോ ജോക്കി കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായാണ് തുടക്കം. ഫിബ്രവരിയില്‍ ആരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന വിധമാണ് കോഴ്‌സ് കാലം. മറ്റു കോഴ്‌സുകളില്‍ നിന്നും വ്യത്യസ്തമായി +2 തലത്തിലുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് ജോക്കി ആവാം. എന്നാല്‍ ബിരുദം കൂടിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 18-നും 25-നും ഇടയിലായിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ 5 വര്‍ഷം വരെ ഇളവും ലഭിക്കാം.
ഓള്‍ ഇന്ത്യ റേഡിയോ, റേഡിയോ ജോക്കികള്‍ക്ക് രണ്ടു മാസത്തെ പരിശീലന കോഴ്‌സ് നടത്തുന്നുണ്ട്. കൂടാതെ ചണ്ഡീഗഢ്് എ.ഐ.ആര്‍. ഒരാഴ്ചത്തെ വാണി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തിവരുന്നുണ്ട്. മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സില്‍ അനൗണ്‍സിങ്, ബ്രോഡ്കാസ്റ്റിങ്, കോമ്പിയറിങ്, ഡബ്ബിങ്, ഇ ബുക്ക് നറേഷന്‍ എന്നിവയില്‍ കോഴ്‌സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ഇനിയുമുണ്ട് വിവിധമേഖലകളില്‍ നിരവധി കോഴ്‌സുകള്‍. 
*നഴ്‌സിങ്
*ഫാര്‍മസി
*നിയമം
*കോമണ്‍ അഡ്മിഷന്‍ ലോ ടെസ്റ്റ്
*എഞ്ചിനിയറിങ് എന്‍ട്രന്‍സ്
*സിവില്‍ സര്‍വീസസ്
*കമ്പ്യൂട്ടര്‍
*മെഡിക്കല്‍
*സോഷ്യല്‍ സയന്‍സസ്
*ഭാഷാ പഠനം
*അധ്യാപനം
*യു.പി.എസ്.സി.പരീക്ഷകള്‍
*കൃഷി
*ഡിസൈനിങ്
*സെറ്റ്,നെറ്റ്
*സേനാ പ്രവേശനം
*സയന്‍സ്
*ബാങ്കിങ്
*കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍
*മാനേജ്‌മെന്റ്
ജേര്‍ണലിസം
റേഡിയോ ജോക്കി
മേല്‍പറഞ്ഞ ഒരോ പഠനമേഖലകളെക്കുറിച്ചും വിശദമായറിയൂ. എന്നിട്ടാവാം ഉപരിപഠന കോഴ്‌സിന്റെ തിരഞ്ഞെടുപ്പ്. തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ ഉപരിപഠനകോഴ്‌സുകളും സ്ഥാപനങ്ങളും പ്ലേസ്‌മെന്റ് സാധ്യതകളുമുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്ക് എല്ലാ കോഴ്‌സുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃഭൂമിയുടെ ഉപരിപഠനം ഡയറക്ടറി- 2015 കാണുക.
ഉപരിപഠനം ഡയറക്ടറി 2015 ,uparipadanam directory 2015 Mathrubhumi || books - https://secure.mathrubhumi.com/books/reference/bookdetails/2432/uparipadanam-directory-2015#.VUoMsdOEbFo

No comments:

Post a Comment